അവൾ

 അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു, മതിയാവാതെ വീണ്ടും നെറ്റിയിൽ ചുംബിച്ചു. തൻ്റെ പ്രിയതമയുടെ മുഖം അയാളൊന്നു കൂടി നോക്കി. എന്താണെന്നറിയില്ല അവൾ വളരെയേറെ സുന്ദരിയായിരിക്കുന്നു. വശ്യമായ ഒരു ശാന്തതയോടു കൂടി അവളുറങ്ങുകയാണ്, ഏതു പാതിരാത്രിയിലും തന്റെ മുരട് അനങ്ങുമ്പോഴേക്ക് ഞെട്ടിയുണർന്നു എന്ത് പറ്റിയെന്നു ചോദിക്കുന്നവൾ ഗാഢനിദ്രയിലാണ്, തന്റെ ചുടുചുംബനത്തിനു പോലും എഴുന്നേൽപ്പിക്കാനാവാത്ത നിദ്ര..! അല്ല, ചുടുചുംബനം അല്ല, തണുത്തിരിക്കുന്നു വല്ലാതെ, തന്റെ അധരങ്ങളെപോലും ശീതീകരിക്കുന്ന തണുപ്പ്. മരണത്തിനു തണുപ്പ് ആണെന്ന് കേട്ടപ്പോൾ അറിഞ്ഞിരുന്നില്ല അതൊരു സുഖമുള്ള തണുപ്പല്ല, മറിച്ചു ഭീതിജനകമായതാണെന്നു... ഇന്നലെ വരെ എണ്ണയിട്ട യന്ത്രം കണക്കെ തന്നെയും മക്കളെയും ജീവിപ്പിച്ചവൾ എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് സുഖശയനത്തിലാണ്. ആ ഭാരമത്രയും ഇപ്പൊ തന്റെ ഹൃദയത്തിനാണ്. അയാൾ ഉറക്കെ കരയുന്നുണ്ടായിരുന്നു, പക്ഷെ ഒരു തുള്ളി കണ്ണുനീരോ ശബ്ദമോ വെളിയിൽ വന്നില്ല. ആകെ മരവിച്ചിരിക്കുന്നു. തന്നെ നോക്കുകയും സംവദിക്കുകയും ചെയ്യുന്ന കണ്ണുകളോട് പ്രതികരിക്കുവാൻ മുഖത്തെ പേശികൾക്ക് പോലുമാവാത്ത മരവിപ്പ്...!

തന്റെയും മക്കളുടെയും എല്ലാ കാര്യങ്ങളും പറയാതെ ചെയ്തു പോന്നവൾ, ശരീരവും മനസ്സും തളർന്നപ്പോഴൊക്കെയും ദൃതരാഷ്ട്രാലിംഗനത്താൽ തന്നെ പുനര്ജീവിപ്പിച്ചവൾ, ഭൂതകാലത്തിന്റെ പാളിച്ചകൾ ജാള്യതയോടെ പങ്കു വെച്ചപ്പോൾ, "സാരമില്ല, അതൊക്കെ കഴിഞ്ഞില്ലേ? " എന്ന് പറഞ്ഞു നിസ്സാരവത്കരിച്ചവൾ, ദശകങ്ങളോളം വേണ്ടതും വേണ്ടാത്തതും എന്തെന്നും ഏതെന്നും കണ്ടറിഞ്ഞു  ചെയ്തു തന്നവൾ, ഇതിനിടയിൽ തനിക്കു വേണ്ടി ഒരിക്കൽ പോലും സംസാരിക്കാത്ത അവൾ മക്കൾക്ക് വേണ്ടി പലവുരു വക്കീൽ ആയി. തന്റെയും മക്കളുടെയും ചെറുതും വലുതുമായ എല്ലാ അസുഖങ്ങളുടെയും ഡോക്ടർ, അവളുടെ വൈദ്യം ഫലിക്കാതാകുമ്പോൾ നിർബന്ധിച്ചു ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നവൾ,  അവൾക്കു വേണ്ടി വൈദ്യം ചെയ്യുന്നതിൽ വലിയ വിമുഖയായിരുന്നു. അവൾക്കുണ്ടാവുന്ന എല്ലാ ചെറുതും വലുതുമായ അസുഖങ്ങളെയും ,എനിക്ക് കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു അപമാനിച്ചിറക്കി വിട്ടവൾ, അങ്ങനെ തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായവൾ ഇനിയില്ല എന്ന യാഥാർഥ്യത്തെ എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാനാവാതെ അയാൾ ഉഴറി. നേരം കടന്നു പോകുന്തോറും തന്റെ ഹൃദയത്തിന്റെ ഭാരം കൂടി കൂടി വരുന്നതായി അയാൾക്ക്‌ തോന്നി. പുരുഷാരത്തിന്റെ ഇടയിൽ ശ്വാസമെടുക്കാൻ പോലും അയാൾ പ്രയാസപ്പെട്ടു.

പതിയെ വീടിനു പുറത്തേക്കിറങ്ങി അല്പം കാറ്റ് കൊള്ളാൻ അയാൾ വെമ്പി, ഇട്ടിരിക്കുന്ന ഷർട്ട് ഒന്ന് മാറ്റണമായിരുന്നു, അയാൾ മനസ്സിലോർത്തു. പക്ഷെ, ഏത് ഷർട്ട് എന്നും എവിടെയെന്നൊന്നും ഓർക്കാൻ ആവുന്നില്ല, തനിക്കു വേണ്ടതെല്ലാം പറയാതെ തന്നിലേക്കെത്തിക്കുന്ന കരങ്ങൾ നിശ്ചലമായി ആ വെളുത്ത തുണികൾക്കടിയിൽ ആണ്. അയാൾ പതിയെ പുറത്തേക്കിറങ്ങി. ഔപചാരികതയുടെയും മാന്യതയുടെയും പാഠങ്ങളെല്ലാം വിസ്‌മൃതിയിലേക്കു ആഴ്ന്നു പോയ അയാൾക്കു കേവലനടനം മുഖത്തേക്ക് ആവാഹിക്കാൻ ആയില്ല.

                ആ അന്തരീക്ഷം അയാളെ ശ്വാസം മുട്ടിച്ചു. എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കാൻ തോന്നി അയാൾക്ക്‌. നടന്നു... ലക്ഷ്യമില്ലാതെ. കടൽക്കരയിലൂടെ നടക്കുമ്പോൾ മണൽത്തരികൾ അയാളെ ചുട്ടുപൊള്ളിച്ചു, താൻ ചെരുപ്പ് ധരിച്ചിട്ടില്ലെന്നു അപ്പോൾ മാത്രം അയാൾ തിരിച്ചറിഞ്ഞു. പക്ഷെ, നടത്തം നിർത്താനാവുന്നില്ല. പോവണം ,ഈ ലോകത്തിന്റെ അറ്റത്തേക്ക് നടന്നു നീങ്ങണം. ഒരു പക്ഷെ അവൾ അവിടെ ഉണ്ടെങ്കിലോ? നട്ടുച്ചവെയിലിനു ഒരിക്കലുമില്ലാത്ത തീക്ഷ്ണത അയാൾക്കനുഭവപ്പെട്ടു. സൂര്യകിരണങ്ങൾ തലയോട്ടി പിളർന്നു ഹൃദയത്തെ കരിക്കുന്നുണ്ടായിരുന്നു. കണ്ണ് മഞ്ഞളിച്ചു തുടങ്ങിയ അയാൾക്ക്‌ തന്റെ കൂടെ ഒരു സാന്നിധ്യം അനുഭവപ്പെട്ടു, തനിക്കു തണലേകി അത് തന്റെ കൂടെ നീങ്ങുന്നുണ്ടായിരുന്നു. തന്നോട് സംവദിക്കുന്നുണ്ടായിരുന്നു. ഉച്ചിവെയിലിൽ ആ രൂപം തിരിച്ചറിയാൻ അയാൾ നന്നേ പാട് പെട്ടു. എങ്കിലും ആ ചോദ്യങ്ങൾക്കു ഉത്തരം നൽകി, തുടക്കത്തിൽ പരുക്കൻ സ്വരത്തിൽ നൽകിയ ഉത്തരങ്ങൾ ,പതിയെ ആ മുഖം വ്യക്തമായതോടെ സൗമ്യസ്വരത്തിലായി. തന്റെ പരിഭ്രമം സന്തോഷമായി മാറുന്നത് അയാൾ തിരിച്ചറിഞ്ഞു. ഇത് അവളല്ലേ? അവൾ എങ്ങനെ ഇവിടെ? അപ്പോ മരിച്ചില്ല? എല്ലാം എന്റെ തോന്നലാണോ? അല്ല കൂടെയുണ്ടെന്നുള്ളതാണോ തോന്നൽ? തനിക്കു സംഭവിക്കുന്നതെന്തെന്നറിയാതെ ആ പാവം ഉഴറി. എങ്കിലും അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു, സമാശ്വസിപ്പിച്ചു. പരിഭ്രമം നീങ്ങി അയാൾ പുഞ്ചിരിക്കാൻ തുടങ്ങി. മധുവിധു കാലത്തിലെന്ന പോലെ അവർ നിർത്താതെ സംസാരിച്ചു, ചിരിച്ചു, പൊട്ടിച്ചിരിച്ചു. തന്നെ പഴുപ്പിച്ച വെയിലിന്റെ കാഠിന്യം കുറഞ്ഞു വന്നു. പക്ഷെ, എന്തോ ഒരു ഇരുട്ട് പരക്കുന്ന പോലെ, ഒരു വയ്യായ്ക. ഇനി അല്പം ഇരുന്നിട്ട് പോകാം, അയാൾ അവളോട് പറഞ്ഞു. അയാൾ മുട്ട് കുത്തി ഇരുന്നു കൂടെ അവളും.


-------------------------------------


മരണവീട്ടിലെ ആൾക്കൂട്ടത്തിൽ ഓടിക്കിതച്ചു വന്ന ആ കുട്ടി വിയർത്തു കുളിച്ചിരുന്നു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായെങ്കിലും  അവൻ ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് ഓടിക്കയറി. മരിച്ച സ്ത്രീയുടെ മകനെ അന്വേഷിച്ചു, അയാളുടെ അടുത്തെത്തി, പാടുപെട്ടു തന്റെ കിതപ്പ് നിയന്ത്രിച്ച അവൻ പറഞ്ഞു. " ഇങ്ങളെ ഉപ്പ പൂഴിമണലിൽ വീണു കിടക്കുന്നുണ്ടായിരുന്നു, ഒറ്റയ്ക്ക് സംസാരിച്ചു പോകുന്നത് കണ്ടവരുണ്ട്, ആശുപത്രീൽ കൊണ്ട് പോകും വഴി ശ്വാസം ഇല്ലെന്ന തോന്നുന്നത് എന്നവർ പറയുന്നത് കേട്ട്, ഇങ്ങള് വേഗം അങ്ങോട്ടേക്ക് ചെല്ല്..."


-------------------------------------


- ഹിസ്‌കാഫ്

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap.16 - ബൈസരൺ വാലി Alias മിനി സ്വിറ്റ്സർലൻഡ്

കാശ്മീർ ഡയറീസ് (Travelogue) Chap.19 - വസ്വാനിൻറെ വസ്‌വാസ്